കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിലെ ഒരു ഗോഡൗണിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 37 പേർ കൊല്ലപ്പെട്ടു. ഡ്രോൺ ആക്രമണത്തിനു പിന്നാലെ ഗോഡൗണിൽ തുടരത്തുടരെ സ്ഫോടനങ്ങളുണ്ടാവുകയായിരുന്നു. ഗോഡൗണിൽ ആയുധങ്ങൾ സൂക്ഷിച്ചിരുന്നുവെന്നാണ് സൂചന.
വെള്ളിയാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ ഗോഡൗണിന്‍റെ പരിസരത്തുള്ള പാർപ്പിടസമുച്ചങ്ങളും വയോജന സംരക്ഷണ കേന്ദ്രവും തകർന്നു. 50 പാർപ്പിട സമുച്ചയങ്ങൾക്കു കേടുപാടുണ്ടായി എന്നാണ് യുക്രെയ്ൻ വൃത്തങ്ങൾ അറിയിച്ചത്. ഗോഡൗണിൽ ആയുധങ്ങൾ സംഭരിച്ചോ എന്നതിൽ അന്വേഷണം ആരംഭിച്ചു.
സംഭവത്തിൽ നാലു കുട്ടികൾ അടക്കം 42 പേർക്കു പരിക്കേറ്റു. നാനൂറോളം പേരെ ഒഴിപ്പിച്ചുമാറ്റി. ദുരന്ത നിവാരണത്തിനായി മുന്നൂറിലധികം പേരെ വിന്യസിച്ചു.
വീടുകൾക്കും പാർപ്പിടസമുച്ചയങ്ങൾക്കും സമീപം ആയുധങ്ങൾ സൂക്ഷിക്കരുതെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് സെലൻസ്കി പറഞ്ഞു. ഗോഡൗൺ അധികൃതർ വീഴ്ച വരുത്തിയോ എന്ന കാര്യം അന്വേഷിച്ചു കണ്ടെത്തും.
കീവിലെ ആയുധ സംഭരണ കേന്ദ്രം ആക്രമിച്ചുവെന്നാണ് റഷ്യ അറിയിച്ചത്.
യുക്രെയ്നിലെ ഒഡേസ, നിപ്രോപെട്രോവ്സ്ക്, സുമി, സാപ്പോറിഷ്യ മേഖലകളിലും റഷ്യൻ ആക്രമണമുണ്ടായി. ബോറിസ്പിൽ എന്ന സ്ഥലത്തെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.
ഇതിനിടെ യുക്രെയ്ൻ സേന റഷ്യയിലും ഡ്രോൺ ആക്രമണം നടത്തി. ബെൽഗരോദ്, റോസ്തോവ് മേഖലകളിലായി രണ്ടു പേർ കൊല്ലപ്പെട്ടു. റഷ്യൻ ഓൺലൈൻ വ്യാപാരസ്ഥാപനമായ ഓസോണിന്‍റെ ഗോഡൗണും ആക്രമിക്കപ്പെട്ടു.